കോൽക്കത്ത: പശ്ചിമ ബംഗാളിൽ കാണാതായ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുരുലിയ ജില്ലയിൽ ബിജെപി നേതാവായ ഹാബുലാൽ ഗോപി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഹാബുലാൽ ഗോപിയെ കാണാതായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹാബുലാൽ ഗോപി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ടിഎംസി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നു.